ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ടോസിൽ ഓസ്ട്രേലിയയ്ക്കാണ് വിജയം. ബ്രിസ്‌ബെയ്‌നില്‍ ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് അഞ്ച് മല്‍സര പരമ്പരയിലെ അവസാന മത്സരം തുടങ്ങുക.
സ്റ്റാര്‍സ് സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാ. പരമ്പരയിലെ ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മല്‍സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയത്.
ഇന്ന് ബ്രിസ്‌ബേനില്‍ കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ട്വന്റി-20 പരമ്പര സ്വന്തമാക്കാം. എന്നാല്‍ ഇന്ന് ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.
ഗോള്‍ഡ് കോസ്റ്റില്‍ ഓസീസിനെ കറക്കി വീഴ്ത്തിയത് വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ സ്പിന്‍ മികവായിരുന്നു. ഗാബയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റിലും സ്പിന്‍ ത്രയത്തിലേക്കാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.
ജോഷ് ഹെയ്‌സല്‍വുഡിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനെയും സംഘത്തേയും പിടിച്ചു കെട്ടുക ഓസീസ് പേസ് നിരയ്ക്ക് കനത്ത വെല്ലുവിളിയാകും. അഭിഷേക് ശര്‍മ്മ ക്രീസിലുറച്ചാല്‍ ബൗളര്‍മാരുടെ താളം തെറ്റും. ശുഭ്മന്‍ ഗില്ലും ഫോമിലേക്കെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കും.
അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഒഴികെയുള്ളവരെല്ലാം റണ്ണടിക്കുന്നവര്‍. ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കേണ്ടി വരും. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും മാറ്റ് ഷോര്‍ട്ടും നല്‍കുന്ന തുടക്കം ഓസീസിന് നിര്‍ണായകം.
റണ്ണൊഴുകുന്ന പിച്ചില്‍ ഓസീസ് മധ്യനിര ഇന്ത്യന്‍ ബൗളിങിനെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും കളിയുടെ ഗതി. മഴ കളി തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ട്വന്റി-20യില്‍ 100 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ജസ്പ്രീത് ബുമ്രക്ക് ഇന്ന് ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ മതി. ഇന്ന് ഒരു ഒരു വിക്കറ്റ് കൂടി നേടിയാല്‍ എല്ലാ ഫോര്‍മാറ്റിലും 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ബുമ്രക്ക് സ്വന്തമാവും.
77 ഇന്നിംഗ്‌സില്‍ നിന്നാണ് ബുംറ 99 വിക്കറ്റ് നേടിയത്. 67 ട്വന്റി-20യില്‍ 105 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത്.
