Zygo-Ad

കോട്ടയത്തെ ആഭിചാരക്രിയ: 'മുടിയില്‍ ആണിവെച്ച്‌ കെട്ടി, ആഭിചാരത്തിനിടെ മദ്യം നല്‍കി, ബീഡി വലിപ്പിച്ചു': കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.


കോട്ടയം: കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാര ക്രിയകളുടെ പേരില്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ മനസാക്ഷിയെ നടുക്കുന്ന കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. 

ആഭിചാരത്തിനിടെ മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ചെയ്തു. മുടിയില്‍ ആണിവെച്ച്‌ കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഭർത്താവ് അഖില്‍ദാസ്, ഇയാളുടെ അച്ഛൻ ദാസ്, മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തിയതിയാണ് ഭർത്താവിന്‍റെ വീട്ടില്‍ വച്ച്‌ ആഭിചാര ക്രിയ നടത്തിയത്. 

മരിച്ചു പോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത. യുവതിയെ ബലം പ്രയോഗിച്ച്‌ മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു.

 

അറസ്റ്റിലായ അഖിൽ ദാസ്, ഇയാളുടെ അച്ഛൻ ദാസ്, മന്ത്രവാദി ശിവദാസ്

യുവതിയുടെ അച്ഛന്‍റെ പരാതിയിലാണ് മണർകാട് പൊലീസ് കേസെടുത്തത്. പ്രതിയായ അഖിദാസിന്‍റെ അമ്മയ്ക്കും കേസില്‍ പങ്കുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.

യുവതിയുടെ വാക്കുകള്‍: 'അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസം ആയിട്ടോള്ളൂ. അവരുടെ ബാധ ഏന്‍റെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി ഒരാളെ ഭർത്താവിന്‍റെ വീട്ടുകാര്‍ കൊണ്ടു വന്നത്. 

ഭർത്താവിനും എനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ് ഭർത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. 

അയാള്‍ വന്ന് ആദ്യം മന്ത്രിവും കുറച്ച്‌ വെറ്റിലയും നിരത്തി വെച്ചു. കവടി നിരത്തുന്നതിന് പകരം ബാത്ത്റൂമില്‍ ഇടുന്ന ടെയിലാണ് അയാള്‍ നിരത്തി വെച്ചിരുന്നത്. പിന്നെ എന്തൊക്കെയോ മന്ത്രങ്ങള്‍ പറയുന്നുണ്ടായിരുന്നു. പൂജയ്ക്കിടെ ബോധം നഷ്ടമായി. രാത്രിയാണ് തിരിച്ച്‌ ബോധം വന്നത്'.

ഈ മാസം രണ്ടിന് രാവിലെ അഖില്‍ദാസിന്റെ വീട്ടിലെത്തിയ ശിവദാസ് രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണ് ആഭിചാര ക്രിയകള്‍ നടത്തിയത്. ഇതിനിടെ യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം കഴിപ്പിക്കുകയും ചെയ്തു. 

യുവതിയുടെ ശരീരത്തില്‍ പൊള്ളലുമേല്‍പ്പിച്ചു. ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാകുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കള്‍ മണർകാട് പോലീസില്‍ പരാതി നല്‍കി.

അഖിലിന്റെ സഹോദരി ആഭിചാര ക്രിയകളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയിരുന്നു. ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തു. അഖില്‍ ദാസിന്റെ അമ്മയെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണ്. അറസ്റ്റിലായ 3 പ്രതികളെയും കോടതിയില്‍ ഹാജരാക്കി.

വളരെ പുതിയ വളരെ പഴയ