ന്യൂഡല്‍ഹി: ടിപി വധക്കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ മൗനം പാലിച്ച് സംസ്ഥാന സർക്കാർ.
ജാമ്യ വ്യവസ്ഥയില്‍ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്ന് കെ.കെ. രമ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ കെ.കെ. രമയ്ക്ക് കോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.
ഇതിനെതിരേ സർക്കാർ നിലപാടറിയിക്കണമെന്നാണ് കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല. സ്റ്റാന്‍റിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കർ ആണ് ഹാജകായത്. എന്നാല്‍ ജാമ്യത്തെ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല. തുടർന്നാണ് തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിയത്.
