പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ക്യൂവില്‍ നിന്നത് മണിക്കൂറുകളോളം.
യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും ഇല്ലാതെ കനത്ത മഴയത്താണ് ഭക്തർ ദർശനത്തിനായി കാത്തുനിന്നത്. കൊച്ചു കുട്ടികളും വയോധികരും മഴയില്‍ നനഞ്ഞു കുതിർന്നു.
മതിയായ പൊലീസ് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബുദ്ധിമുട്ട് ഭക്തർക്ക് നേരിടേണ്ടി വന്നത്. ദേവസ്വം ബോർഡിന്റെ എല്ലാ സുരക്ഷാക്രമീകരണങ്ങളിലും വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണിത്.
പമ്പ മുതല്‍ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നിട്ടും മുൻകരുതലായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനും സന്നിധാനത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും അധികാരികള്‍ക്ക് കഴിഞ്ഞില്ല. വെർച്വല്‍ ക്യൂ ബുക്ക് ചെയ്ത് എത്തിയ ഭക്തരാണ് ഇത്തരത്തിലൊരു ദുരിതം അനുഭവിച്ചത്.
ഭക്തജനത്തിരക്ക് വർദ്ധിച്ചതോടെ ദർശനസമയം നീട്ടിയിരുന്നു. ദീപാവലി, ശനി-ഞായർ അവധി ദിവസങ്ങള്‍ വരാനിരിക്കെയാണ് സന്നിധാനത്തേക്ക് കൂടുതല്‍ ഭക്തർ എത്തിയത്.
വെർച്വല്‍ ക്യൂ ബുക്കിംഗിലൂടെ ഇത് നേരത്തെ അറിഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ല എന്നത് ദേവസ്വത്തിന്റെ വലിയ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് വിന്യസിച്ചു.