തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
കോഴിക്കോട് വടകര സ്വദേശി അസ്മിന (37) യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ലോഡ്ജ് ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബിൻ ജോർജിനായി (35) അന്വേഷണം തുടങ്ങി.
ഇന്നലെയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്ത്. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ചുവന്ന കളറിലെ നൈറ്റി ധരിച്ച് കട്ടിലില്‍ മലർന്ന് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടക്കുന്നത്. യുവതിയുടെ തലയിലും കയ്യിലും മുറിവുകളുണ്ട്.
യുവതിയുടെ വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിരിക്കുന്നുവെന്നും പൊലീസ് പറയുന്നു. മുറിക്കുള്ളില്‍ മദ്യക്കുപ്പിയും പൊട്ടി കിടക്കുന്നുണ്ട്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയും ജോബിനും തമ്മില്‍ പരിചയപ്പെട്ടിരുന്നതെന്നും യുവതി പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഹോട്ടലില്‍ ജോബിൻ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്നും ആറ്റിങ്ങല്‍ എസ്‌എച്ച്‌ഒ പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ യുവാവ് ലോഡ്ജിന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ജോബിനായി തെരച്ചില്‍ തുടരുകയാണ് പൊലീസ്.