തിരുവനന്തപുരം: സ്‌കൂള്‍ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നത് സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ മുന്‍വശത്തും, പുറകിലും അകത്തും ക്യാമറ വെക്കണമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആയിതിനാല്‍ പ്രസ്തുത നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.
2025 ആഗസ്റ്റ് 18 ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു പ്രകാരം, സ്‌കൂളുകളില്‍ ഇന്‍വാലിഡ് യു.ഐ.ഡി ഉള്ള വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി വാലിഡ് ആക്കി സമന്വയയില്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി 2025 ഓഗസ്റ്റ് 20 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവായി. ആറാം പ്രവൃത്തി ദിനത്തില്‍ യു.ഐ.ഡി ഉള്ള കുട്ടികളെ വ്യവസ്ഥകള്‍ക്ക് വിധേയമായി രണ്ടായിരത്തി ഇരുപത്തിയഞ്ച് –
ഇരുപത്തിയാറ് അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന് പരിഗണിക്കുന്ന വിഷയം സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു. 2025 സെപ്തംബര്‍ 22 നു ഇത് സംബന്ധിച്ച ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലാബ് അറ്റന്റര്‍മാരുടെ ടെസ്റ്റ് അവര്‍ നിയമന സമയത്ത് പാസാകണമെന്നില്ലെന്നും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നതിനിടയ്ക്ക് പാസായാല്‍ മതിയെന്നും സ്‌പെഷ്യല്‍ റൂള്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തസ്തിക മാറ്റം വഴി ഏഴാം ക്ലാസ് യോഗ്യതയും നേരിട്ടുള്ള നിയമനം വഴി എസ് എസ് എല്‍ സി യോഗ്യതയും ഉള്ളവരാണ് സര്‍വ്വീസിലുള്ളത്. ലാബ് അറ്റന്റേഴ്‌സ് പരീക്ഷ കൃത്യമായ ഇടവേളകളില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.
നാലോ അഞ്ചോ വര്‍ഷങ്ങളുടെ വ്യത്യാസം പരീക്ഷ നടത്തിപ്പില്‍ വന്നിരുന്നു. നിലവില്‍ സര്‍വ്വീസിലുള്ള ഭൂരിപക്ഷം ലാബ് അസിസ്റ്റന്റുമാര്‍ക്കും പരീക്ഷ പാസാകാന്‍ സാധിച്ചിട്ടില്ല, ഇതു മൂലം വര്‍ഷത്തില്‍ കിട്ടേണ്ട ഇന്‍ക്രീമെന്റ്, ഗ്രേഡ് തുടങ്ങിയ സേവന ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല.
അടിസ്ഥാന യോഗ്യത, ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ എസ്.സി.ഇ.ആര്‍.ടി. യെ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പ്രകാരം പതിനാറായിരത്തിയെട്ട് സ്‌കൂളുകളിലായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയൊന്ന് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
പ്രൊജക്ടര്‍, സ്‌ക്രീന്‍, ടി.വി, പ്രിന്റര്‍, ക്യാമറ, വെബ് ക്യാമറ, സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവർ ഇതിനോടകം തന്നെ സ്‌കൂളുകളില്‍ വിതരണം ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി അറുന്നൂറ്റി എണ്‍പത്തി മൂന്ന് കോടി രൂപയും പ്രാദേശിക കൂട്ടായ്മയില്‍ നിന്നും നൂറ്റി മുപ്പത്തിയഞ്ച് കോടി അമ്പത് ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്.
ഇതിനു പുറമെ ഇരുപത്തിയൊമ്പതിനായിരം റോബോട്ടിക് കിറ്റുകള്‍ സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് കോടി മൂപ്പത്തിയൊമ്പത് ലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്. ഇതിനു പുറമെ അയ്യായിരം കിറ്റുകള്‍ കൂടി നമ്മുടെ കുട്ടികള്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.