പത്തനംതിട്ട (പുല്ലാട്): കോയിപ്രം പഞ്ചായത്ത് നാലാം വാർഡില്‍ക്കൂടി പോകുന്ന പരുത്തിമുക്ക്-കള്ളിപ്പാറ റോഡില്‍ നിന്ന് 100 മീറ്റർ ദൂരമുള്ള മൂന്നടി പാതയാണ് ജയേഷിന്റെ വീട്ടിലേക്കുള്ളത്.
ബുധനാഴ്ച വൈകീട്ട് ആറു മണിയോടു കൂടി ആറന്മുള പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ജയേഷിന്റെ വീട് തിരക്കി അന്താലിമണ്ണില്‍ എത്തി.
പോലീസുകാർ ആരെയോ തിരക്കിവന്ന രീതിയിലാണ് വീട്ടിലുണ്ടായിരുന്ന ജയേഷിനോട് സംസാരിച്ചത്. ''സാറന്മാർ പൊക്കോ ഞാൻ പുറകെ വരാം'' എന്ന് ജയേഷ് പറയുന്നതേ അടുത്തുള്ള വീട്ടുകാർ കേട്ടുള്ളൂ. എന്താണ് സംഭവിക്കുന്നതെന്ന് നാട്ടുകാർക്ക് പിടികിട്ടിയില്ല.
വീണ്ടും അടുത്ത ദിവസം ചെന്ന പോലീസുകാരാണ് രശ്മിയെ കൂട്ടിക്കൊണ്ടു പോകുന്നത്. നാട്ടുകാർ ചോദിച്ചപ്പോള്‍ അടുത്ത ദിവസം വാർത്താ മാധ്യമങ്ങളിലൂടെ നിങ്ങളെല്ലാം അറിയും ഇപ്പോള്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് പറഞ്ഞ് വന്നവർ തിരിച്ചു പോയി.
വീടിന്റെ വാതിലിന് പൂട്ടില്ല, പക്ഷേ സി സി ടി വി ഉണ്ട്
ജയേഷിന്റെ വീട് സമീപവാസികള്‍ കാണാതിരിക്കാൻ വേണ്ടി വലിച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് ജയേഷിന്റെയും രശ്മിയുടെയും വീട്. സിമന്റ് കട്ടയില്‍ തീർത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ട് രണ്ടു മുറിയുള്ള വീട്ടിലാണ് ഇവർ കുടുംബ സമേതം താമസിച്ചിരുന്നത്.
പുറത്തേക്കുള്ള രണ്ടു വാതിലിനും പൂട്ടില്ല. കിടപ്പുമുറിയിലേക്ക് തിരിച്ചു വെച്ചിട്ടുള്ള നിലയില്‍ ഒരു സിസിടിവി പ്രധാന വാതിലിന് മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജയേഷ് നേരത്തെ കുറച്ചു നാള്‍ ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്.
ഭാര്യ ചെട്ടിമുക്കിന് സമീപമുള്ള ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ആയിരുന്നു. കുട്ടികളെ അയല്‍പക്കങ്ങളില്‍ വിടാറില്ല. അവരുമായിട്ട് സംസാരിക്കുന്നതു പോലും ഭാര്യയ്ക്കും ഭർത്താവിനും ഇഷ്ടമല്ല. സമീപത്തുള്ള വീടിനേക്കാള്‍ പത്തടിത്താഴ്ചയിലാണ് ഇവരുടെ വീട്.
ഇവരുടെ വീട്ടിലേക്കുള്ള അയല്‍പക്കക്കാരുടെ കാഴ്ച മറയ്ക്കുവാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. ഓണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് ജയേഷ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നു. അയല്‍പക്കങ്ങളില്‍ പോകരുതെന്ന് ശക്തമായ താക്കീത് നല്‍കി.
രശ്മിയുടെ വീട്ടാവശ്യത്തിനുള്ള വെള്ളം എടുത്തിരുന്നത് സമീപത്തുള്ള വീട്ടില്‍ നിന്നാണ്. അവരോടു പോലും ഒന്നും സംസാരിക്കാൻ താത്പര്യം കാണിക്കാറില്ലായിരുന്നു.
ജയേഷിന്റെ വീടിനു മുമ്പില്‍ അഞ്ചേക്കറില്‍ അധികമുള്ള റബ്ബർത്തോട്ടമാണ്. റബ്ബർത്തോട്ടം കുറുകേ കടന്നാല്‍ പരുത്തിമുക്ക്-കള്ളിപ്പാറ റോഡാണ്. ഈ ഭാഗത്തൊന്നും വേറെ വീടുകളില്ല. റാന്നി സ്വദേശിയെ മർദിച്ച ശേഷം റബ്ബർത്തോട്ടത്തില്‍ കൂടിയാണ് ഇരുവരും റോഡില്‍ എത്തിച്ചത്.
അവിടെ നിന്നാണ് സ്കൂട്ടറില്‍ റാന്നി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത്. സാധാരണ ഇവർ നടന്നു വരുന്ന മൂന്നടിപ്പാതയ്ക്കു സമീപം വീടുകള്‍ ഉള്ളതിനാല്‍ രാത്രിയില്‍ റബ്ബർത്തോട്ടം വഴിയാണ് യാത്ര.
ചോര കണ്ടു, രശ്മി തലകറങ്ങി വീണു
ജൂണ്‍ ആദ്യവാരം സമീപത്തുള്ള ഒരു യുവാവിന് ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റിയിരുന്നു. രശ്മി അവരുടെ വീട്ടിലേക്ക് പോകുന്ന വഴി പരിക്കേറ്റയാളുടെ കാലില്‍ നിന്ന് ചോര ഒലിക്കുന്നതു കണ്ട് ബോധംകെട്ടു വീണു. പിന്നീട് സമീപവാസികളാണ് വീട്ടില്‍ കൊണ്ടാക്കിയത്.
ചോര കണ്ടപ്പോള്‍ തലകറങ്ങിയ ആള്‍ ആണോ നഖം പിഴുതെടുക്കാൻ ശ്രമിച്ചതും വിരലുകളില്‍ മൊട്ടുസൂചി അടിക്കാൻ തയ്യാറായതെന്നും വിശ്വസിക്കാൻ നാട്ടുകാർക്ക് ആവുന്നില്ല.
കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ക്ലീനിങ് ജോലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും കുറച്ചു ദിവസം മാത്രം പോയി. സ്കൂള്‍ അധികൃതർ തന്നെ അടുത്തുള്ള ഹോട്ടലില്‍ ജോലി ശരിയാക്കി കൊടുത്തെങ്കിലും അവിടെയും കുറച്ചു ദിവസം മാത്രം ജോലി ചെയ്തു.
രണ്ടു പേർക്കും കാര്യമായ ജോലി ഉള്ളതായി ആർക്കും അറിയില്ല. പക്ഷേ കുറച്ചു നാളായി വില കൂടിയ മൊബൈല്‍ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
പോലീസ് തെളിവെടുപ്പ് നടത്തുന്നു
ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലർ പിൻ അടിച്ചതും നഖത്തിനിടയില്‍ മൊട്ടുസൂചി അടിച്ചു കയറ്റിയതും രശ്മി
പത്തനംതിട്ട: ''മുറിയില്‍ കെട്ടിത്തൂക്കിയിട്ട ശേഷം വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ രശ്മിയാണ് സ്റ്റേപ്ലർ പിൻ അടിച്ചത്. വേദനകൊണ്ട് പുളഞ്ഞു. കാല്‍വിരലിലെ നഖം കട്ടിങ് പ്ലെയർ ഉപയോഗിച്ച് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോള്‍ കുതറി.
വലതുകാല്‍ ബലമായി പിടിച്ചു വെച്ച് നഖത്തിനിടയില്‍ രശ്മി മൊട്ടുസൂചി അടിച്ചു കയറ്റി. കമ്പിവടി കൊണ്ട് എന്റെ കാലിലും ശരീരത്തും ജയേഷ് അടിച്ചു കൊണ്ടിരുന്നു. കാല്‍മുട്ട് പൊട്ടി ചോര ഒലിച്ചു. ആഴത്തിലുള്ള മുറിവിനകത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു.
'' കേട്ടാല്‍ വിശ്വസിക്കാനാകാത്ത ക്രൂരകൃത്യങ്ങളാണ് തിരുവോണ ദിവസം വൈകീട്ട് കോയിപ്രം ആന്താലിമണ്ണിലെ വീട്ടില്‍ നടന്നത്. ഇത് വിവരിക്കുമ്പോള്‍ മർദനത്തിനിരയായി, ജീവൻ തിരിച്ചു കിട്ടിയ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
ജയേഷുമായി 2018 മുതലുള്ള പരിചയമാണെന്ന് യുവാവ് പറയുന്നു; ''ബെംഗളൂരുവിലെ ക്രഷർ കമ്ബനിയില്‍ ജോലിയായിരുന്നു ജയേഷും താനും. അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. ജയേഷുമായി മുൻ വിരോധമില്ല. ജയേഷിനെ വിളിച്ചിട്ട് കിട്ടാതാകുമ്പോള്‍ രശ്മി തന്റെ ഫോണില്‍ വിളിക്കുമായിരുന്നു. അങ്ങനെയാണ് രശ്മിയുമായുള്ള പരിചയം.
തിരുവോണ ദിവസം വൈകീട്ട് രശ്മിയാണ് വിളിച്ച് വീട്ടിലേക്ക് വരാൻ പറയുന്നത്. തിരുവോണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നത് സ്വാഭാവികമായതിനാല്‍ ചെന്നു.
വീട്ടില്‍ കയറി സംസാരിച്ചിരുന്നതിനിടെ ജയേഷ് പെപ്പർ സ്പ്രേ അടിച്ചു. പിന്നീട് അടിച്ചു താഴെയിട്ട ശേഷം ബ്ലേഡ് കഴുത്തിനു വെച്ച് ഭീഷണിപ്പെടുത്തി. ഇരുവരും ചേർന്ന് ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.
ജനനേന്ദ്രിയത്തിലും പുറത്തും സ്റ്റേപ്ലർ പിൻ അടിച്ചു. കാലില്‍ നിന്ന് ചോര ഒലിക്കുന്നത് കണ്ട് അവർ ചിരിക്കുകയായിരുന്നു. മാത്രമല്ല, ആഭിചാരക്രിയ പോലെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
മർദനത്തിനു ശേഷം എട്ടു മണിയോടെ സ്കൂട്ടറില്‍ പുതമണ്‍ പാലത്തില്‍ തള്ളി. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
അവിടെ വെച്ചാണ് സ്റ്റേപ്ലർ പിൻ ഊരിയത്. കാലിനും ആറ് വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിട്ടുണ്ടെന്നും ശരീരമാസകലം വേദനയാണെന്നും യുവാവ് പറയുന്നു.