Zygo-Ad

ഭാര്യയെ കാണാതായ മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി;കതിരൂരില്‍ ഹോം നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ മൂന്നാം ദിനം കണ്ടെത്തി


ആലപ്പുഴ: ഭാര്യയെ കാണാനില്ലെന്ന് പോലിസില്‍ പരാതി നല്‍കി രണ്ടു മാസം കഴിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് വെള്ളിയാഴ്ച മരിച്ചത്.

 എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞ് ഭാര്യയെ പോലിസ് കണ്ടെത്തി. കണ്ണൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി (45)യെ ചൊവ്വാഴ്ചയാണ് കായംകുളം പോലിസ് കണ്ടെത്തിയത്.

ജൂണ്‍ 11ന് രാവിലെ 10.30ഓടെ ബാങ്കിലേക്കെന്നു പറഞ്ഞാണ് രഞ്ജിനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, തിരിച്ചെത്താഞ്ഞതിനാല്‍ ഭര്‍ത്താവ് പരാതി നല്‍കി. 

സിസിടിവി പരിശോധിച്ചപ്പോള്‍ ഇവര്‍ ബാങ്കില്‍ പോയിട്ടില്ലെന്ന് പോലിസിനു വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്തു വന്ന ശേഷം റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കു പോകുന്ന ദ്യശ്യങ്ങള്‍ കിട്ടിയിരുന്നു.

 പിന്നീട്, വിവരമൊന്നും കിട്ടിയില്ല. ഫോണ്‍ എടുക്കാതെയാണ് ഇവര്‍ ഇറങ്ങിയത്. അതിനാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനായില്ല. രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു. 

വേഗം തിരിച്ചു വരണമെന്നും ബാധ്യത തീര്‍ക്കാമെന്നും കരഞ്ഞു പറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം വിനോദ് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതുകണ്ട് കണ്ണൂര്‍ കതിരൂരില്‍ രഞ്ജിനി ഹോം നഴ്‌സായി ജോലി ചെയ്യുന്ന വിവരം ആരോ തിങ്കളാഴ്ച അവിടത്തെ പോലിസില്‍ അറിയിച്ചു. 

വിവരം കിട്ടിയ കായംകുളം പോലിസ് അവിടേക്കു പോയി ചൊവ്വാഴ്ച രഞ്ജിനിയുമായി മടങ്ങിയെത്തി. വിനോദ് ജീവനൊടുക്കിയ വിവരം പോലീസ് പറഞ്ഞപ്പോഴാണ് രഞ്ജിനി അറിഞ്ഞത്. കടബാധ്യത തീര്‍ക്കാനാണ് ജോലിക്കു പോയതെന്ന് ഇവര്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ