Zygo-Ad

ബുധനാഴ്ച (നാളെ) രാജ്യവ്യാപക പണിമുടക്ക്; പത്ത് തൊഴിലാളി സംഘടനകള്‍ സമരത്തിന്‍റെ ഭാഗമാവും


ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്ക്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്‍റെ ഭാഗമാവും.

17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകള്‍ കേന്ദ്ര സർക്കാരിന് മുന്നില്‍ വയ്ക്കുന്നത്. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകള്‍ കേന്ദ്രം ഉപേക്ഷിക്കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം. 

ഈ ലേബർ കോഡ് നിലവില്‍ വന്നാല്‍ ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ തൊഴില്‍ മേഖലയില്‍ കുറയുമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

വ്യവസായ സൗഹൃദ നയത്തിന്‍റെ പേരില്‍ ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു. 

കൂടാതെ എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാർ തൊഴിലാളികള്‍ക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്‌ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാണിജ്യ-വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക് ഇൻഷുറൻസ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ ഭാഗമാകും. പാല്‍ ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ