Zygo-Ad

പരാജയപ്പെട്ട ബന്ധങ്ങള്‍ ബലാത്സംഗ ആരോപണത്തിന് കാരണമല്ല', തിരുത്തലുകള്‍ വേണമെന്ന് ഹൈക്കോടതി


 കൊച്ചി:വ്യക്തി ബന്ധങ്ങളിലെ വിള്ളലുകള്‍ ബലാത്സംഗ ആരോപണത്തിന് അടിസ്ഥാനമാകരുതെന്ന് കേരള ഹൈക്കോടതി. വിവാഹിതയായ യുവതിയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

 ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വകുപ്പില്‍ കേസെടുക്കാന്‍ ആകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിയായ 27 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നിരീക്ഷണം. ബലാത്സംഗം ഒരു ഹീനമായ കുറ്റകൃത്യമാണ്. അത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടാല്‍ വ്യക്തിയുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കും എന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് മലപ്പുറം സ്വദേശിക്ക് എതിരെ താമരശേരി പൊലീസ് കേസെടുത്തത്. 2023 ല്‍ വിവാഹിതയായ യുവതി ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് യുവതി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയുമായി അടുക്കുന്നത്. പഠന അവധിക്ക് വീട്ടിലേക്ക് പോകുന്നു എന്ന വ്യാജേന കോഴിക്കോട് എത്തിയ യുവതി യുവാവിനൊപ്പം വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ താമരശ്ശേരിക്കടുത്തുള്ള ഒരു ഹോട്ടലില്‍ താമസിച്ചു. അടുത്ത ദിവസം, അവര്‍ തിരൂരിലേക്ക് പോവുകയും മറ്റൊരു ഹോട്ടലില്‍ താമസിക്കുയും ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് മടങ്ങുകയുമായിരുന്നു. ഇതിന് ശേഷമാണ് ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2024 നവംബര്‍ 3 നും നവംബര്‍ 4 നും ഇടയില്‍ താമരശ്ശേരിക്കടുത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് പ്രതി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനെ കാണാന്‍ പോയത് എന്നും വ്യത്യസ്ത ഹോട്ടലുകളില്‍ അദ്ദേഹത്തോടൊപ്പം സ്വമേധയാ താമസിച്ചു എന്നുമാണ് മൊഴി സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ബലാത്സംഗം നടന്നതിനായി പ്രാഥമികമായി സൂചനയില്ല. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര, വ്യത്യസ്ത ലോഡ്ജുകളില്‍ സ്വമേധയാ ഹര്‍ജിക്കാരനോടൊപ്പമുള്ള രണ്ട് രാത്രികളിലെ താമസം, അവര്‍ തമ്മിലുള്ള ശാരീരിക ബന്ധം എന്നിവ അവളുടെ സമ്മതമില്ലാതെയായിരുന്നുവെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുള്ള വിവാഹം വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്ന വിവാഹമാണിതെന്നും ചൂണ്ടിക്കാട്ടിയ കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ബലാത്സംഗ കുറ്റം ആരോപിക്കപ്പെടുന്ന യുവാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ കോടതികള്‍ അവഗണിക്കരുതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വളരെ പുതിയ വളരെ പഴയ