മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരണപ്പെട്ടത്.
പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. മീൻപിടിക്കുന്നതിനിടെയായിരുന്നു അപകടം.
വഴിക്കടവിലെ വിദ്യാർഥിയുടെ മരണം സർക്കാർ സ്പോണ്‍സർ ചെയ്തതാണെന്ന് നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്‌ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാഹുൽ മാങ്കുട്ടത്തിൽ, വി.ഡി സതീശൻ എന്നിവരടക്കമുള്ള യു.ഡി.എഫ് പ്രവർത്തകർ വൻതോതിൽ നിലമ്പൂർ ജില്ലാ ആശുപത്രിയുടെ മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.