തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തു വിട്ട് നടൻ കൃഷ്ണകുമാർ.
ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ദിവസേനയുള്ള വിറ്റു വരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തു വിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തു വിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണ കുമാർ വനിതാ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും അവർ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. തട്ടിപ്പില്‍ നിന്ന് ലഭിച്ച പണം തങ്ങള്‍ വീതിച്ചെടുത്തുവെന്ന് വീഡിയോയില്‍ ജീവനക്കാരികളില്‍ ഒരാള്‍ സമ്മതിക്കുന്നു.
1500 രൂപ കിട്ടിയാല്‍ മൂന്നു പേരും 500 വീതം വീതിച്ചെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓർമയില്ലെന്നും കൃഷ്ണ കുമാർ പുറത്തു വിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടു.
തട്ടിപ്പ് നടത്തിയതായി ജീവനക്കാർ സമ്മതിച്ചു. തട്ടിച്ച പണത്തില്‍ നിന്ന് റീഗല്‍ ജ്വല്ലേഴ്സ് എന്ന കടയില്‍ നിന്ന് സ്വർണം വാങ്ങയതിന്റെ തെളിവ് ലഭിച്ചുവെന്നും കൃഷ്ണ കുമാർ അവകാശപ്പെട്ടു. 'ആദ്യം ജോലിക്കുവന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് മറ്റു രണ്ടു പേരെ ജോലിക്ക് പരിചയപ്പെടുത്തിയത്.
ദിയയേക്കാള്‍ പ്രായം കുറഞ്ഞവരാണ്. അവളുടെ സ്വന്തം ആളുകളെപ്പോലെ കൊണ്ടു നടന്നു', കൃഷ്ണ കുമാർ പറഞ്ഞു. തങ്ങള്‍ക്കെതിരായ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കാൻ പരാതിക്കാരെ കൃഷ്ണ കുമാർ വെല്ലുവിളിച്ചു.
'പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചത്. അസമയങ്ങളില്‍ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴായിരുന്നു പരാതി നല്‍കാൻ തീരുമാനിച്ചത്.
യുവതികളില്‍ ഒരാളുടെ ഭർത്താവിന്റെ നമ്പറില്‍ നിന്നാണ് ഭീഷണി കോളുകള്‍ വന്നത്. ശ്രീവരാഹത്തുള്ള നേതാവാണെന്ന് അവകാശപ്പെട്ട് ഒരാള്‍ യുവതികള്‍ക്കു വേണ്ടി സംസാരിക്കാൻ വന്നു. അവർ ഏത് പാർട്ടിക്കാരാണെന്ന് പോലും തനിക്കറിയില്ല.
ഒൻപതു മാസത്തിനുള്ളിലാണ് 69 ലക്ഷം തട്ടിയത്. തെളിവുള്ളതാണ് ഇത്രയും തുക. തെളിവില്ലാത്തതിനെക്കുറിച്ച് ഇപ്പോള്‍ പറയാനില്ല', കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.