Zygo-Ad

ഓപ്പറേഷന്‍ സിന്ധു തുടരുന്നു; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിൽ എത്തി


 ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ സിന്ധു ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി പുലര്‍ച്ചെ 3.30 ന് ഇറാനില്‍ നിന്നും ന്യൂഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 14 മലയാളികളും ഉള്‍പ്പെടുന്നു. യാത്രാ സംഘത്തിലുള്‍പ്പെട്ടവരില്‍ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്.

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം സ്വദേശികളാണ് തിരിച്ചെത്തിയ മലയാളികള്‍. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആറു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇതോടുകൂടി ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 20 ആയി. തിരിച്ചെത്തിയവര്‍ വിവിധ വിമാനങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.

ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാരുമായുള്ള വിമാനം ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം കാരണം ഖത്തറില്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് വിമാനം വൈകുകയാണ്. ഇന്നു രാവിലെയോടെ ഈ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് അറിയിപ്പ്. ഇതുവരെയായി പസ്ചിമേഷ്യല്‍ സംഘര്‍ഷത്തില്‍ കുടുങ്ങിയ 2000 ഓളം പേരെ രാജ്യത്ത് തിരിച്ചെത്തിക്കാനായതായി അധികൃതര്‍ സൂചിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ