വന്യമൃഗങ്ങളെ തുരത്തുന്നതിനായി കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികൾ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കുന്നതിന് കെഎസ്ഇബിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
അപകടകരമായ വേലികൾ ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ അറിയിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരിശോധനകൾ വ്യാപകമാക്കുന്നതിനും കർശനമായ നടപടികൾ സ്വീകരിക്കാനും ജീവനക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.
ലൈസൻസ് ഉള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികൾ നിർമിക്കുന്ന വൈദ്യുത വേലി, അംഗീകൃത നിലവാരമുള്ള ‘ഇലക്ട്രിക് ഫെൻസ് എനർജൈസർ’ എന്ന ഉപകരണം സ്ഥാപിച്ചു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അംഗീകാരം നേടിയ ശേഷം മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. കെഎസ്ഇബി കണക്‌ഷനുകളിൽ നിന്നാണ് ബാറ്ററി ചാർജർ പ്രവർത്തിപ്പിക്കുന്നതെങ്കിൽ ബന്ധപ്പെട്ട സെക്‌ഷൻ ഓഫിസിൽ നിന്ന് അനുമതി വാങ്ങണം. മൃഗങ്ങൾ കുടുങ്ങി കിടക്കാത്ത വിധം ശാസ്തീയമായി നിർമിച്ച വേലിയിൽ പലഭാഗങ്ങളിലായി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം.
കെഎസ്ഇബിയിൽ നിന്നു നൽകിയിട്ടുള്ള വൈദ്യുതി കണക്‌ഷനുകളിൽ നിന്നുള്ള ഉയർന്ന ശേഷിയുള്ള വൈദ്യുതി നേരിട്ടു വൈദ്യുതി വേലികളിലേക്കും മൃഗങ്ങളെ വേട്ടയാടുന്നതിനും മത്സ്യബന്ധനത്തിനും മറ്റും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരവും ഗുരുതരമായ നിയമലംഘനവും ശിക്ഷാർഹമായ കുറ്റവുമാണ്. നിയമ ലംഘനത്തിന് ഇന്ത്യൻ ശിക്ഷാ നിയമം നിഷ്‌കർഷിക്കുന്ന ശിക്ഷാ നടപടികൾക്കു പുറമേ, വൈദ്യുതി നിയമം 2003 പ്രകാരവുമുള്ള നടപടികളും സ്വീകരിക്കുന്നതാണ്.