
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഭാരതാ മാത വിവാദത്തിനും രാഷ്ട്രീയ വിമർശനങ്ങൾക്കും ഒടുവിൽ സർക്കാരിനോട് അയഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. രാജ്ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനാമായി. ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്‌ഭവൻ അറിയിച്ചതായാണ് വിവരം.
സത്യപ്രതിജ്‌ഞ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്‌ഭവൻ്റെ ചടങ്ങുകളിൽ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ വച്ച് നടത്താനിരുന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരത് മാതാവിന്റെ ചിത്രത്തിന് മുന്നിൽ തിരിതെളിയിക്കണെമന്ന ആവശ്യം കൃഷിമന്ത്രി തള്ളിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പരിപാടി മന്ത്രി ബഹിഷ്‌കരിച്ചിരുന്നു.
രാജ് ഭവനിൽ നടത്താനിരുന്ന പരിപാടികൾ ഒഴിവാക്കി പരിസ്ഥിതിദിനാഘോഷം സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഔദ്യോഗിക പരിപാടികളിൽ ആർഎസ്എസ് രാഷ്ട്രീയം ഒളിച്ചു കടത്താനുള്ള നീക്കത്തെ കൃഷി മന്ത്രി പി പ്രസാദ് വിമർശിക്കുകയും ചെയ്തു. ഗവർണറുടെ നിലപാടിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
നിലപാടിൽ നിന്ന് മാറില്ല എന്നായിരുന്നു ഗവർണറുടെ ആദ്യ നിലപാട്. എന്നാൽ കാവിക്കൊടിയേന്തിയ ഭാരത മാതാവിൻ്റെ ചിത്രവും അതിനു മുന്നിൽ വിളക്കു കൊളുത്തുന്നതും മറ്റും സ്വീകാര്യമല്ലെന്ന കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സർക്കാരുമായി ഉടക്കാനില്ലെന്ന് നിഗമനത്തിലേക്ക് രാജ്‌ഭവൻ എത്തിയത്.