മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ചെലവഴിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം. പദ്ധതിയെ സർക്കാറിന്റെ ചെലവ് നിയന്ത്രണ സംവിധാനമായ പ്രതിമാസ/പാദവാർഷിക പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം വരിഞ്ഞു മുറുക്കിയത്. ഇതു പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുകയും തൊഴിൽദിനങ്ങൾ കുറയുന്നതിനു കാരണമാകുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ചെലവഴിക്കുന്ന തുക വാർഷിക വിഹിതത്തിന്റെ 60 ശതമാനമായി നിയന്ത്രിക്കും. ഇത്രയും കാലം ആവശ്യാനുസരണം ഫണ്ട് ചെലവഴിക്കാവുന്ന പദ്ധതിയായാണ് നിശ്ചയിച്ചിരുന്നത്. പദ്ധതിയുടെ ഫണ്ട് താഴെത്തട്ടിലെത്തുന്നതിനു തടസമുണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയിരുന്നു അത്.
തൊഴിലുറപ്പ് പദ്ധതിയെ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെയും ധനകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നെങ്കിലും ഗ്രാമവികസന മന്ത്രാലയം എതിർത്തിരുന്നു. എന്നാൽ ധനമന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടതോടെ ഗ്രാമവികസന മന്ത്രാലയം വഴങ്ങി.
മന്ത്രാലയങ്ങൾ അനിയന്ത്രിതമായി പണം ചെലവിടുന്നതും വായ്പയെടുക്കുന്നതും തടയുന്നതിനായി 2017 ലാണ് ധനകാര്യ മന്ത്രാലയം പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതി കൊണ്ടുവന്നത്. ആവശ്യാനുസരണം പണം നൽകേണ്ട തൊഴിലുറപ്പ് പദ്ധതിയുടെ സ്വഭാവം മൂലം തൊഴിലുറപ്പ് പദ്ധതിയെ അതിന്റെ ഭാഗമാക്കാൻ പറ്റില്ലെന്ന് ഗ്രാമവികസന മന്ത്രാലയം ചൂണ്ടിക്കാട്ടിയതോടെയാണ് ഒഴിവാക്കിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ പദ്ധതിയുടെ വാർഷിക വിഹിതത്തിന്റെ 60 ശതമാനമായ 86,000 കോടി രൂപ വരെ ചെലവഴിക്കാനാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ കുടിശ്ശിക ബാധ്യത മുൻ സാമ്പത്തിക വർഷത്തേക്കാൾ 21,000 കോടി രൂപ വർധിച്ചിട്ടുണ്ട്.
ഈ വർഷത്തെ വിഹിതത്തിന്റെ പ്രധാന ഭാഗം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കുടിശ്ശിക ബാധ്യതകൾ തീർക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇതോടെ ഈ വർഷം പദ്ധതിക്കു കീഴിലുള്ള തൊഴിൽ ദിനങ്ങൾ കുറയും.