കാഞ്ഞങ്ങാട്: മൂന്നു ചെറിയ പെണ്‍കുട്ടികളെ യൂനിഫോം അഴിച്ച് സ്കൂള്‍ ശുചിമുറിയില്‍ നിർത്തിയതായി പരാതി.
അന്വേഷിക്കാൻ രക്ഷിതാക്കള്‍ സ്കൂളിലെത്തിയതോടെ അനിഷ്ഠ സംഭവങ്ങളുണ്ടാകുമെന്ന് കരുതി ഹോസ്ദുർഗ് പൊലീസും എത്തി.
കാസര്‍ഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടെ ഒരു സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂളില്‍ ഐഡി കാർഡ് ആവശ്യത്തിന് കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു.
എന്നാല്‍ ചില കുട്ടികള്‍ യൂനിഫോം ഇല്ലാതെ ക്ലാസിലെത്തി. ഈ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനായി മൂന്ന് പെണ്‍കുട്ടികളുടെ യൂനിഫോം അഴിച്ചെടുത്ത ശേഷം ഇടാതെ എത്തിയവരെ ധരിപ്പിച്ചുവെന്നാണ് പറയുന്നത്. ഈ സമയം വസ്ത്രം ഇല്ലാത്തതിനാല്‍ കുട്ടികളെ ശുചിമുറിയില്‍ നിർത്തിയെന്നാണ് പരാതി.
വൈകീട്ട് സ്കൂള്‍ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രക്ഷിതാക്കളുമെത്തി. തല്‍ക്കാലത്തേക്ക് ഫോട്ടോ എടുക്കുന്നതിനാണ് യൂനിഫോം അഴിച്ചെടുത്തതെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തെ തുടർന്ന് മറ്റ് നടപടികളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിച്ചു.