ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള റോഡപകടങ്ങളില്‍പ്പെടുന്നവർക്ക് അടിയന്തര ചികിത്സയ്ക്കായി 1.5 ലക്ഷം രൂപയുടെ പണരഹിത ചികിത്സാ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.
വാർത്താ ഏജൻസിയായ പിടിഐയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപന പ്രകാരം, 'റോഡ് അപകടത്തില്‍പ്പെട്ടവർക്കുള്ള പണരഹിത ചികിത്സാ പദ്ധതി, 2025' എന്ന ഈ പദ്ധതി മെയ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഈ പദ്ധതി അനുസരിച്ച്, റോഡപകടത്തില്‍ പരിക്കേല്‍ക്കുന്ന ഏതൊരാള്‍ക്കും അപകടം സംഭവിച്ച തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് അല്ലെങ്കില്‍ പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സ ഏതെങ്കിലും അംഗീകൃത ആശുപത്രിയില്‍ നിന്ന് പണരഹിതമായി ലഭിക്കും.
വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, ഏതെങ്കിലും റോഡില്‍ ഒരു മോട്ടോർ വാഹനത്തിൻ്റെ ഉപയോഗം മൂലമുണ്ടാകുന്ന അപകടത്തില്‍ പരിക്കേറ്റ ഏതൊരാള്‍ക്കും ഈ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി പണരഹിത ചികിത്സയ്ക്ക് അർഹതയുണ്ടായിരിക്കും.
നേരത്തെ, റോഡപകടങ്ങളില്‍പ്പെടുന്നവർക്കായി ഒരു പരിഷ്കരിച്ച ചികിത്സാ പദ്ധതി സർക്കാർ കൊണ്ടു വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ വർഷം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സുപ്രധാന വിജ്ഞാപനം പുറത്തു വന്നിരിക്കുന്നത്.
വിജ്ഞാപനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ച്, അംഗീകൃത ആശുപത്രിയില്‍ നിന്നല്ലാതെ മറ്റേതെങ്കിലും ആശുപത്രിയില്‍ ഈ പദ്ധതി പ്രകാരമുള്ള ചികിത്സ നല്‍കുന്നത്, രോഗിയുടെ ജീവൻ രക്ഷിക്കാനും ആരോഗ്യനില മെച്ചപ്പെടുത്താനും മാത്രമായിരിക്കും.
ഇതിനായുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതി രാജ്യത്തെ റോഡപകടങ്ങളില്‍പ്പെടുന്ന സാധാരണക്കാർക്ക് വലിയൊരാശ്വാസമാകും എന്നതില്‍ സംശയമില്ല.
അടിയന്തര ചികിത്സയ്ക്ക് പണമില്ലാത്തതിന്റെ പേരില്‍ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.