മലപ്പുറം: മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാർച്ച്. മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച് നടത്തിയത്.
പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
അതിനിടെ, അബിൻ വർക്കിയെയും മുഴുവൻ പ്രവർത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാനായിരുന്നു പൊലീസിന് നിർദേശം. എന്നാല്‍ സ്ഥലത്ത് വളരെ കുറച്ച് പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ പരിപാടി മലപ്പുറത്ത് നടക്കുന്നതിനാല്‍ കൂടുതല്‍ പൊലീസും അവിടെയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൂടുതല്‍ എത്തിയതിനാല്‍ ഇരു കൂട്ടരും തമ്മില്‍ സംഘർമുണ്ടായി. സംഘർഷം ആദ്യഘട്ടത്തില്‍ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത്.
സ്ഥലത്ത് ബാരിക്കേഡും ഉണ്ടായിരുന്നില്ല. ഇത് പ്രവർത്തകരെ ഓഫീസിനുള്ളിലേക്ക് കയറാൻ സഹായിച്ചു. തുടർന്ന് കൂടുതല്‍ പൊലീസ് എത്തി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.