ലോട്ടറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും എതിർപ്പ് മൂലം സമ്മാനഘടനയില്‍ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്.
5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് ആലോചന.
5000 രൂപയുടെ സമ്മാനങ്ങള്‍ 23 എണ്ണമായി വർദ്ധിപ്പിക്കണമെന്നും 2000, 200 എന്നീ സമ്മാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സമ്മാനത്തുകയില്‍ കുറച്ച 78 ലക്ഷം പുനഃസ്ഥാപിക്കണമെന്നുമാണ് ലോട്ടറി ഏജന്മാരുടെ വിവിധ യൂണിയനുകളുടെ ആവശ്യം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണ, പ്രതിപക്ഷ സംഘടനകളുടെ സംയുക്ത യൂണിയൻ ലോട്ടറി ഡയറക്ടർക്ക് മേയ് 9ന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മാനഘടന പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
മേയ് രണ്ട് മുതല്‍ ലോട്ടറിയുടെ വില 50 രൂപയായി വർദ്ധിപ്പിക്കുകയും സമ്മാനഘടന പരിഷ്‌കരിച്ച് അടിസ്ഥാന സമ്മാനത്തുകയായി 50 രൂപ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വലിയതോതില്‍ എതിർപ്പിന് ഇടയാക്കുകയാണ് ചെയ്തത്. 50 രൂപയായി ലോട്ടറി ടിക്കറ്റ് വില വർദ്ധിപ്പിച്ചതോടെ ലോട്ടറി വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായതായി ലോട്ടറി വില്‍പ്പനത്തൊഴിലാളികള്‍ പറയുന്നു.
അടിസ്ഥാന സമ്മാനമായ 50 രൂപയുടെ സമ്മാന ടിക്കറ്റുകള്‍ വൻകിട ഏജന്റുമാരിലും ലോട്ടറി ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറില്‍ കയറ്റാനുള്ള പരിമിതിയാണ് ഇതിന് കാരണമായി പറയുന്നത്.
മൂന്നിന് തുടങ്ങുന്ന സമ്മാന നറുക്കെടുപ്പ് അവസാനിക്കുന്നത് അഞ്ചോടെയാണ്. ഇതും വലിയ എതിർപ്പിന് ഇടയാക്കി. 50 രൂപയുടെ സമ്മാനം നിറുത്തലാക്കുകയാണെങ്കില്‍ ഒരു മണിക്കൂറോളം ലാഭിക്കാമെന്നും ലോട്ടറി വകുപ്പും ഏജന്റുമാരും കണക്കുകൂട്ടുന്നു.
മുമ്പ് ബുധനാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്ടി ഫിഫ്ടി നറുക്കെടുപ്പില്‍ 5000ത്തിന്റെ സമ്മാനങ്ങള്‍ 23 എണ്ണവും 2000, 200 എന്നീ സമ്മാനങ്ങളും ഉണ്ടായിരുന്നു. മേയ് 2 മുതല്‍ 50 രൂപ ടിക്കറ്റുകള്‍ക്ക് 10 പൈസ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പല വൻകിട ലോട്ടറി ഏജന്റുമാരും 30 മുതല്‍ 50 പൈസ വരെ വർദ്ധിപ്പിച്ചാണ് വില്‍പ്പന നടത്തുന്നത് എന്ന ആക്ഷേപവും ലോട്ടറി തൊഴിലാളികള്‍ക്കുണ്ട്.