കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ മദ്യലഹരിയില്‍ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്.
ചേന്ദമംഗലം സ്വദേശി രാഹുല്‍ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഇവർ താമസിച്ച മുറിയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും നിയമ വിരുദ്ധമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തിന്റെ വിവാഹത്തിന് ചെറായിലെത്തിയതായിരുന്നു യുവതിയുള്‍പ്പടെയുള്ള നാല്‍വർ സംഘം. റിസോർട്ടില്‍ മുറിയെടുത്ത് മദ്യപിച്ച ശേഷം ഇവർ കടല്‍ കാണാൻ പുറത്തിറങ്ങി.
മദ്യപിച്ച് പരസപരം ബഹളം തുടങ്ങിയ നാല് പേരും പിന്നാലെ ബീച്ചിലെത്തി. അവിടെ കണ്ട കടയുടമയോടായി വാക്ക് തർക്കം. വാക്കേറ്റത്തിനിടെ സംഘത്തിലെ വടകര സ്വദേശിയായ ഫർസാന എല്ലാ പരിധികളും വിട്ടു.
ശകാരവും, അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി യുവതിയും സംഘവും സംഘർഷം അഴിച്ച് വിട്ടു. അര മണിക്കൂർ സമയം പ്രദേശത്താകെ വലിയ ബഹളം.
കട ഉടമ തന്നെ മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ബഹളം. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പൊലീസ് കണ്ടെത്തി. മദ്യ ലഹരിയിലായിരുന്ന സംഘം കടക്കാരനോട് മോശമായി പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി.
കൂടുതല്‍ ലഹരി വസ്തുക്കള്‍ ഉണ്ടോ എന്ന സംശയത്തില്‍ പൊലീസ് ഇവർ താമസിച്ചിരുന്ന റിസോർട്ടില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.