കാസർഗോഡ്: ആംബുലൻസ് അപകടത്തില്‍പെട്ട് വീട്ടമ്മ മരിച്ചു. കാസർഗോഡ് ഉപ്പളയിലാണ് ആംബുലൻസും കാറും കൂട്ടിയിടിച്ച് കണ്ണൂർ വാരം ചതുരക്കിണർ സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരണപ്പെട്ടത്.
ഏഴ് പേർക്ക് പരിക്കുണ്ട്. മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ആംബുലൻസില്‍ യാത്ര ചെയ്തവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കണ്ണൂരില്‍ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകള്‍ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തില്‍ ഷാഹിനയുടെ മകള്‍ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ അക്രം എന്നിവർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.