കണ്ണൂർ : കണ്ണൂരിലെ മലയോര മേലകളിൽ കനത്ത മഴയും കാറ്റും. ഉളിക്കൽ നുച്യാട് അമേരിക്കൻ പാറയിൽ വീടിനു മുകളിൽ മരം കടപുഴകി വീണു.
കല്യാണി അമ്മയുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. കനത്ത കാറ്റ് ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കണ്ണൂർ നഗരത്തിലും കനത്ത മഴ ലഭിച്ചു.
വയനാട്ടിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്. വിവിധയിടങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
മരങ്ങൾ കടപുഴകി വീണ് വൈദ്യുതി മുടങ്ങി. കേണിച്ചിറയിൽ വലിയ തോതിൽ കൃഷി നാശമുണ്ടായെന്നും റിപ്പോർട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് വേനൽ മഴ ശക്തമായത്.
അതേ സമയം സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കന്യാകുമാരി തീരത്ത് 1.3 മുതൽ 1.4 മീറ്റർ വരെയുള്ള ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.