കണ്ണൂർ: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ കല്ലേറ്. കോണ്‍ഗ്രസ് കണ്ണൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ തയ്യില്‍ വാർഡ് കൗണ്‍സിലറുമായ സിന്ധു പ്രതാപന്റെ തയ്യില്‍ ശ്രീകൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ നാലോടെ കല്ലേറുണ്ടായത്.
വീടിന്റെ താഴത്തെയും മുകളിലെയും ജനല്‍ ചില്ലുകള്‍ തകർന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രേസ് നേതാക്കള്‍ ആരോപിച്ചു.
വീടിന് സമീപത്ത് ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി രാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി തൂണുകളില്‍ ആർ.എസ്.എസ് എന്നെഴുതിയത് ഉള്‍പ്പെടെ പൊലീസ് മായ്ച്ചു കളഞ്ഞിരുന്നു.
ഇതിന് പിറകില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് തെറ്റിധരിച്ചതാകാം അക്രമത്തിന് കാരണമായി കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
മുൻ മേയർ അഡ്വ. ടി.ഒ.മോഹനൻ, റിജില്‍ മാക്കുറ്റി, രാഹുല്‍ കായക്കല്‍ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. ഗൃഹനാഥൻ പ്രതാപൻ സിറ്റി പൊലീസില്‍ പരാതി നല്‍കി.