Zygo-Ad

സംസ്കരിക്കാൻ വിറകില്ല, പയ്യാമ്പലം ശ്മശാനത്ത് വീണ്ടും പ്രതിഷേധം: മൃതദേഹങ്ങളുമായി ബന്ധുക്കള്‍ കാത്തിരിക്കേണ്ടി വന്നത് രണ്ട് മണിക്കൂറോളം


കണ്ണൂർ: സംസ്കരിക്കാൻ വിറകില്ലാതെ പയ്യാമ്പലം ശ്മശാനത്ത് വീണ്ടും മൃതദേഹങ്ങളോട് അനാദരവ്. 

തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹങ്ങളുമായി എത്തിയവർ മണിക്കൂറുകളോളം സംസ്കാരം നടത്തുന്നതിനായി കാത്തിരിക്കേണ്ടി വന്നത് 'ഇതു വൻ പ്രതിഷേധത്തിന് ഇടയാക്കി.

വിവരമറിഞ്ഞ് സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി. 

തിങ്കളാഴ്ച്ച രാവിലെ മൃതദേഹവുമായെത്തിയവർ വിറക് പുറത്ത് നിന്നെത്തിച്ചാണ് സംസ്കാരം നടത്തിയത്.

അടുത്ത മൃതദേഹവുമായെത്തിവരില്‍ നിന്നും കോർപറേഷൻ ഉദ്യോഗസ്ഥർ രസീതി മുറിക്കാൻ മണിക്കൂറുകളോളം തയ്യാറായില്ല. 

തുടർന്ന് കോർപറേഷൻ തന്നെ മണിക്കൂറുകളെടുത്ത് വിറക് എത്തിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് സംസ്കാരം നടത്തിയത്. 

പ്രശ്നത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥർ നിസഹായരായി ഇരിക്കുകയാണ് ചെയ്തതെന്ന് മൃതദേഹവുമായി എത്തിയവർ പറഞ്ഞു.

 സ്ഥലത്തെത്തിയ കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പനോട് സംസ്കാരത്തിനെത്തിയവർ വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.

ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ രഞ്ചിത്ത്, നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തിയിരുന്നു. 

രാഷ്ട്രീയ പാർട്ടി നേതാക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ സ്ഥലത്തെത്തി കൂടിയാലോചനയിലൂടെ അടിയന്തിരമായി വിറകെത്തിച്ചു പ്രശ്നം പരിഹരിച്ചു. ഇതു കാരണം മൃതദേഹങ്ങളുമായി എത്തിയവർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.

പയ്യാമ്പലം ശ്മശാനത്തിലെ അവസ്ഥ കേട്ടു കേള്‍വിയില്ലാത്തതാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നാട്ടിലെവിടെയും കേട്ടുകള്‍വിയിലാത്ത സംഭവമാണ് കണ്ണൂർ കോർപറേഷന്റെ അധീനതയിലുള്ള പയ്യാമ്പലം ശ്മശാനത്തില്‍ നടന്നിട്ടുള്ളത്. 

രണ്ടു മണിക്കൂറാണ് വിറകില്ലാത്തത് കാരണം മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത് അത്യന്തം അപലനീയമാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

ഇത് സംബന്ധിച്ച്‌ കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി വിഷയത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ഏരിയാ സെക്രട്ടറി കെ പി സുധാകരൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ