കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയില്‍ കോടികളുടെ തീവെട്ടിക്കൊള്ള നടന്നതായി ഓഡിറ്റ് റിപ്പോർട്ടില്‍ വ്യക്തമായതായി ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജയകൃഷ്ണൻ കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2019 മെയ് ഒന്നു മുതല്‍ 2024 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങള്‍ പരിശോധിച്ചു സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് വൻ ക്രമക്കേട് പുറത്തു വരുന്നത്.
അഴിമതി വിരുദ്ധ പോരാളികളെന്ന് അവകാശപ്പെടുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ വൻ ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഓഡിറ്റ് റിപ്പോർട്ടില്‍ വിജിലൻസ് അന്വേഷണം ഉള്‍പ്പെടെ നടത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ടി.ജയകൃഷ്ണൻ അറിയിച്ചു. ഈ കാര്യത്തില്‍ വിജിലൻസ് ഡയറക്ടർക്ക് പരാതി നല്‍കും.
കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ആർദ്രം മിഷൻ പ്രകാരം സ്ഥാപിച്ച സി.ടി സ്കാൻ, അള്‍ട്രാസൗണ്ട് സംവിധാനങ്ങളും രണ്ട് റേഡിയോളജിസ്റ്റുമാരും ഉണ്ടായിരുന്നിട്ടും ക്ലൈഡക്സ് പ്രൈവറ്റ് ലിമിറ്റഡിന് ബോഡി സ്കാനിങ് ഒന്നിന് 375 രൂപ പ്രകാരവും അതിന് പുറമേ സ്വകാര്യ റേഡിയോളജിസ്റ്റിൻ്റെ ഫീസും ഉള്‍പ്പെടെ ആശുപത്രി രോഗികളില്‍ നിന്ന് പിരിച്ചെടുത്ത് നല്‍കിയിട്ടുള്ളത് 69. 06 ലക്ഷം രൂപയാണ്.
ജില്ലാ ആശുപത്രി ഭരണ സമിതി ക്ലൈഡക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഈ കാര്യത്തിലുണ്ടാക്കിയ കരാറിൻ്റെ വിവരങ്ങള്‍ ദുരൂഹമാണ്. ഈ കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ഭാരത് പെട്രോളിയം കോർപറേഷൻ്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോയമ്പത്തൂരിലുള്ള സമ്മിറ്റ്സ് ഹൈഗ്രോ നിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, 2021 ഒക്ടോബർ എട്ടിന് സ്ഥാപിച്ച കോയമ്പത്തൂരിലുള്ള സമ്മിറ്റ്സ് ഹൈ ജോനിക്സ് പ്രൈവറ്റ് ലിമിറ്റഡ്, 2021 ഒക്ടോബർ എട്ടിന് സ്ഥാപിച്ച പി.എസ്.എ ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കമ്മിഷൻ ചെയ്ത് ഒരു വർഷക്കാലം വരെ വാറന്റി ഉണ്ടായിരുന്നിട്ടും 2022 ജനുവരി 14 ന് തകരാറിലായിട്ടും അതു നന്നാക്കാൻ ശ്രമിക്കാത്തത് ദുരൂഹമാണ്.
ഇതു കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വാർഷിക അറ്റകുറ്റപ്പണി കരാറുമുണ്ടാക്കിയില്ല.
ഇതു കാരണം ഈ പ്ലാൻ്റ് രണ്ടു വർഷമായി പ്രവർത്തിക്കുന്നില്ല. ഈ പ്ലാന്റ് സ്ഥാപിക്കുന്നതിന് ജില്ല പഞ്ചായത്തിൻ്റെ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനമൊരുക്കിയത്.
ഭാരത് പെട്രോളിയത്തിൻ്റെ സി.എസ്.ആർ. ഫണ്ടില്‍ നിന്ന് ചെലവഴിച്ച 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപയും കൂടി ആകെ 92 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിലെ കംപ്ലസർ പ്രവർത്തിക്കാത്തതിൻ്റെ മറവില്‍ ജില്ലാ ആശുപത്രി ബാല്‍ക്കോ പ്രൊഡക്റ്റ്സില്‍ നിന്നും 517 ദിവസം കൊണ്ട് വാങ്ങിയത് 51. 20 ലക്ഷം രൂപ കുള്ള ഓക്സിജൻ സിലിൻഡറുകളാണെന്ന് ജയകൃഷ്ണൻ ആരോപിച്ചു.
വാർത്താ സമ്മേളനത്തില്‍ ചിറക്കല്‍ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വികാസ് അത്താഴക്കുന്നും പങ്കെടുത്തു.