തളിപ്പറമ്പ്: ചെങ്ങളായില്‍ അമ്മയെ തല്ലിയതിനെതിരെ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. ചെങ്ങളായി പരുപ്പായില്‍ റിഷാദിനാണ് ക്രൂര മർദ്ദനമേറ്റത്.
വെളളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വാഹന വില്‍പ്പനയെ തുടർന്നുളള തർക്കമാണ് ക്രൂര മർദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സമീപ വാസികളായ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
റിഷാദിന്‍റെ പരാതിയില്‍ പറയുന്നതിങ്ങനെയാണ്. നാസിബിന്‍റെ കയ്യില്‍ നിന്ന് ഒരു ഇരുചക്ര വാഹനം റിഷാദ് വാങ്ങിയിരുന്നു.
എന്നാല്‍, അതിന്‍റെ ആർസി ബുക്ക് റിഷാദിന്‍റെ പേരിലേക്ക് മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. ഒടുവില്‍ റിഷാദ് മാതാവിനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു.
തുടർന്ന് മാതാവിനെ അവിടെവച്ച് മർദ്ദിച്ചെന്നാണ് പരാതി. ശ്രീകണ്ഠാപൂരം പൊലീസില്‍ റിഷാദ് പിന്നാലെ പരാതി നല്‍കി. ഇതിന്‍റെ വൈരാഗ്യത്തില്‍ പ്രതികള്‍ പിന്നാലെയെത്തി മർദ്ദിച്ചെന്നാണ് രജിസ്റ്റർ ചെയ്ത കേസ്.
ടൈല്‍ കഷ്ണങ്ങള്‍ കൊണ്ടുള്‍പ്പെടെ അടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.