Zygo-Ad

ചേരയും നീര്‍ക്കോലിയും വനം വകുപ്പിന്റെ സംരക്ഷിത പട്ടികയില്‍, കൊന്നാല്‍ മൂന്നു വര്‍ഷം വരെ തടവ്


ചേര പാമ്പിനെയും നീർക്കോലിയെയും കൊന്നാല്‍ ലഭിക്കുന്നത് മൂന്നു വർഷം വരെ തടവ് ശിക്ഷ. വനം വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇവയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നു വർഷത്തില്‍ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണ്.

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യ ജീവികളെ നാല്‌ ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ചേരയും നീർക്കോലിയും മുതല്‍ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്.

എന്നാല്‍, ചേരയെ കൊന്നതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. എന്നാല്‍ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. 

ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഒന്നാം ഷെഡ്യൂളിലാണ്. ഇവയെ കൊന്നാല്‍ മൂന്നു വർഷത്തില്‍ കുറയാതെ, ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. 

സാധാരണ കാണുന്ന എലികള്‍, വാവല്‍, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാല്‍ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളില്‍പ്പെടുന്നുണ്ട്.

കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികള്‍ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. 

തേനീച്ച, കടന്നല്‍ എന്നിവയെ സംസ്ഥാന സർക്കാർ 2024-ല്‍ വന്യ ജീവികളുടെ കൂട്ടത്തില്‍പ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

അതുകൊണ്ടു തന്നെ ഇവയെ നീക്കം ചെയ്യേണ്ട ചുമതല വനം വകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാല്‍ നഷ്ട പരിഹാരം നല്‍കുന്ന നടപടികള്‍ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യ ജീവിപ്പട്ടികയിലാക്കിയത്. 

നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോള്‍ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും രണ്ടാം ഷെഡ്യൂളിലെ മറ്റു മൃഗങ്ങളെ കൊന്നാല്‍ മൂന്നു വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

വളരെ പുതിയ വളരെ പഴയ