Zygo-Ad

പഴയ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാകുമോ? 500 രൂപയുടേയും പത്ത് രൂപയുടേയും 200 രൂപയുടെയും 'പുതിയ' നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ


ന്യൂഡല്‍ഹി: രാജ്യത്ത് 500 രൂപയുടേയും പത്ത് രൂപയുടേയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.

പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2024 ഡിസംബറില്‍ ചുമതലയേറ്റെടുത്ത സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച ഗാന്ധി സീരീസിലുള്ള നോട്ടുകളായിരിക്കും പുറത്തിറക്കുക. 

റിസര്‍വ് ബാങ്കിന്റെ 25ാം ഗവര്‍ണായിരുന്ന ശക്തികാന്ത ദാസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് 26ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതല ഏറ്റെടുത്തത്.

മഹാത്മാഗാന്ധി സീരീസിലുള്ളതായിരിക്കും പുതിയ 500 രൂപ, പത്ത് രൂപ നോട്ടുകള്‍ എത്തുക. പുതിയ നോട്ടുകള്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ നിരവധിപേരുടെ ആശങ്ക ഇനി പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമോയെന്നതാണ്.

 പുതിയ നോട്ടുകള്‍ എത്തിയാലും പഴയ 500 രൂപ, 10 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ല. 

നൂറ്, ഇരുന്നൂറ് എന്നിവയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കാനും മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. സമാനമായി 50 രൂപയുടെ പുതിയ നോട്ടുകളും വരുന്നുണ്ട്.

എന്നാല്‍ പുതിയ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയുള്ള നോട്ടുകള്‍ എത്തുന്നത്. 

അങ്ങനെ സംഭവിക്കുമ്പോഴും മുന്‍ ഗവര്‍ണര്‍ ഒപ്പിട്ട നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കും. നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. 

വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച്‌ പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്.

നോട്ടുകളില്‍ ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് മാറ്റുന്നത് ആര്‍ബിഐയുടെ പതിവ് നടപടി മാത്രമാണ്. പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കുമ്പോള്‍, ആര്‍ബിഐ പഴയ നോട്ടുകള്‍ പ്രചാരത്തില്‍ തുടരാന്‍ അനുവദിക്കുകയും ഒപ്പം പുതിയ ഗവര്‍ണര്‍ ഒപ്പിട്ട നോട്ടുകള്‍ ഇറക്കുകയും ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ