തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷം കടന്ന് പകർച്ചപ്പനി ബാധിതർ. ഇതിനൊപ്പം ശബ്ദ തടസത്തിന് ഇടയാക്കുന്ന 'ലാറിഞ്ചൈറ്റിസ്' എന്ന തൊണ്ടയിലെഅണുബാധയും വർദ്ധിക്കുന്നു.
ചെറിയ പനിയാണെങ്കിലും കടുത്ത തൊണ്ടവേദന, ദിവസങ്ങളോളം ശബ്ദത്തിന് തടസം എന്നിവയാണ് ഇതു മൂലമുണ്ടാകുന്നത്. ഈ രോഗാവസ്ഥയോടെ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർ നിരവധിയാണ്.
പകൽ കടുത്ത ചൂടും രാത്രിയിൽ തണുപ്പുമുള്ള കാലാവസ്ഥയാണ് പകർച്ചപ്പനി വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ. ഇൻഫ്ലുവൻസ വകഭേദമാണ് തൊണ്ടയിലെ അണുബാധയ്ക്കടക്കം ഇടയാക്കുന്നത്.
ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ ലക്ഷണമാണ്. കഴിഞ്ഞ 16വരെ 1.11 ലക്ഷം പേരാണ് പനിബാധിതരായി ചികിത്സ തേടിയത്.
പകർച്ചപ്പനി ജീവന് അപകടമല്ലെങ്കിലും ആദ്യ മൂന്ന് ദിവസത്തിനകം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കണ്ട് പനിക്ക് മറ്റ് കാരണങ്ങളില്ലെന്ന് ഉറപ്പാക്കണം.
