മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് വാട്ടർടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും വീട്ടുകാരും വിദേശത്താണ് താമസം. ഒരു സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
ഞായറാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടർ ടാങ്കില്‍ മൃതദേഹം കണ്ടത്.
ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്.
തുടർന്ന് ടാങ്കിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൂന്നു ദിവസം മുൻപാണ് അവസാനമായി വാട്ടർ ടാങ്ക് വൃത്തിയാക്കിയതെന്നാണ് വിവരം. ഇതിനു ശേഷം ഞായറാഴ്ച രാവിലെയാണ് തൊഴിലാളി വീണ്ടും ടാങ്ക് വൃത്തിയാക്കാനും ആമകള്‍ക്ക് തീറ്റ നല്‍കാനും എത്തിയത്.
വാട്ടർ ടാങ്കില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തില്‍ സ്വർണാഭരണങ്ങളുണ്ട്. സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.