ലഹരിക്കേസിൽ നടൻ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസിലെ 27, 29 വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷൈന്‍ ടോം ചാക്കോയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും. രാസലഹരി പരിശോധനയാണ് നടത്തുക. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് വിളിപ്പിച്ച ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. ഇന്ന് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടനോട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
ഗുണ്ടകളെന്ന് കരുതി ഭയന്നാണ് ഓടിയതെന്നാണ് ഷൈന്‍ പറഞ്ഞത്. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. വാട്സാപ്പ് കോള്‍, സന്ദേശങ്ങള്‍, യുപി ഐ ഇടപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഷൈനില്‍ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എ സി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.