ആലപ്പുഴ: ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടു പേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി ഇരുവരെയും തന്ത്രപരമായി പിടി കൂടുകയായിരുന്നു.
അഭിലാഷിന് വന്യജീവി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാള്‍ക്ക് വില്‍ക്കാൻ അഭിലാഷ് ഏഴു ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിരുന്നു.
ഇതറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അഭിലാഷിനെ ഫോണില്‍ ബന്ധപ്പെട്ടു. കൂടുതല്‍ പണം നല്‍കാമെന്ന് അഭിലാഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കച്ചവടം നടത്താനായി ഇവർ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു.
കരിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ളൈയിംഗ് സ്‌ക്വാഡുമായി ചേർന്ന് ഹോട്ടലിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
മൂന്ന് കിലോ ഭാരവും 135 സെന്റിമീറ്റർ നീളവുമായിരുന്നു ഇരുതല മൂരിക്കുണ്ടായിരുന്നത്. ഇതിനെ കാട്ടില്‍ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെക്ഷൻ ഫോറസ്‌റ്റ് ഓഫീസർമാരായ എഫ് യേശുദാസ്, എസ് ഷിനില്‍, പി സെൻജിത്ത്, ബിഎഫ്‌ഒമാരായ കെ അനൂപ്, അപ്പുക്കുട്ടൻ, അമ്മു ഉദയൻ, എസ് അജ്‌മല്‍ എന്നിവരാണ് റെയ്‌ഡിന്റെ ഭാഗമായത്.