തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വൻ സുരക്ഷാ വീഴ്ച. പരിശോധനക്കയച്ച ശസ്ത്രക്രിയ ശരീര ഭാഗങ്ങള്‍ ആക്രിക്കാരൻ മോഷ്ടിച്ചു.
17 രോഗികളുടെ സ്‌പെസിമെൻ ആണ് മോഷ്ടിച്ചത്. ഇയാളെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കുന്ന ശരീരഭാഗങ്ങള്‍ പത്തോളജിക്കടുത്തുളള ലാബിലാണ് സാധാരണയായി സൂക്ഷിക്കാറ്.
ഇവിടേക്ക് ഇന്ന് രാവിലെയാണ് ആംബുലൻസ് ഡ്രൈവറും അറ്റന്ററും അവയവങ്ങള്‍ കൊണ്ടുവന്നത്.
അവയവങ്ങള്‍ ലാബിന്റെ ഒഴിഞ്ഞ ഭാഗത്ത് വച്ചതിനുശേഷം ജീവനക്കാർ പോകുകയായിരുന്നു. തിരികെ വന്നുനോക്കിയപ്പോള്‍ അവയവങ്ങള്‍ കണ്ടിരുന്നില്ല. ഇതോടെയാണ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാബിന് ചുറ്റും അലഞ്ഞു തിരിഞ്ഞ് നടന്ന ആക്രിക്കാരനെ കസ്റ്റഡിയില്‍ എടുത്തത്.
വിലയേറിയ വസ്തുവാണെന്ന് കരുതിയാണ് ഇയാള്‍ അവയവങ്ങള്‍ മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമേ കൃത്യമായ വിവരം അറിയാൻ സാധിക്കുളളൂവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം, മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.