കണ്ണൂർ: റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ, ഓടിച്ചയാളുടെ ലൈസൻസ് റദ്ദുചെയൽ മുതലായ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ എൻഫോർസ്മെൻ്റ് ആർ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകൾ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകർ ഉറപ്പാക്കണമെന്നും ആർ ടി ഒ നിർദേശിച്ചു.
ജില്ലയിൽ ചില ഭാഗങ്ങളിൽ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളിൽ സെന്റ് ഓഫ്, ഫെയർവെൽ പാർട്ടി, എന്നെല്ലാം പേരുകളിൽ വിദ്യാർത്ഥികൾ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളിൽ പരിഷ്ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളിൽ കർശന നടപടി എടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സസ്മെന്റ്റ് ആർ ടി ഒ അറിയിച്ചു.