പത്തനംതിട്ട: കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം.
കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.