Zygo-Ad

ബാങ്കിനുള്ളില്‍ ജീവനക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു


തളിപ്പറമ്പ്: തളിപ്പറമ്പ് പൂവത്ത് ബാങ്ക് കാഷ്യറെ ഭർത്താവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. സാരമായി പരിക്കേറ്റ പൂവം എസ്.ബി.ഐ ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമ (39)യെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി.

തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ ബാങ്കിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം. 

ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ പ്രകോപിതനായ അനുരൂപ് കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ച്‌ അനുപമയെ വെട്ടുകയായിരുന്നു.

വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമയെ പിന്നാലെയെത്തിയ ഇയാള്‍ വീണ്ടും വെട്ടി. ഈ സമയം, യുവതിയെ ബാങ്കിന് പുറത്ത് നിന്ന് വെട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഓടിയെത്തി അനുരൂപിനെ കീഴ്പ്പെടുത്തുകയായിരുന്നു. 

ഇയാളുടെ കൈകള്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി. സ്വകാര്യ കാർ വില്‍പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. കുറ്റിക്കോലിലാണ് ഇയാള്‍ താമസം.

വളരെ പുതിയ വളരെ പഴയ