കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.
കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.
ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. സമീപത്ത് വോളിബോള്‍ കളിച്ചു കൊണ്ടിരുന്നവരാണ് വീടിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെയാണ്.
ഉടൻ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കാട്ടുപന്നികള്‍ അടക്കമുള്ള മൃഗങ്ങളെ വെടിവയ്ക്കുന്ന തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നും വിവരമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യക്തിവിരോധമാണ് കൊലക്കു കാരണമെന്ന് സംശയിക്കുന്നു. വടക്കേടത്ത് മിനിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: അമർനാഥ്, അർപ്പിത് (ഇരുവരും വിദ്യാർഥികള്‍). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് മോർച്ചറിയില്‍.