Zygo-Ad

3.30ന് ബെല്ലടിച്ചാല്‍ ഓടേണ്ട; സ്‌കൂള്‍ പ്രവൃത്തി സമയം മാറുന്നു


സ്കൂള്‍ പ്രവൃത്തി സമയം 45 മിനുട്ട് വർധിപ്പിക്കുന്നത് പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടറിന് രൂപം നല്‍കാൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങും.

സ്കൂള്‍ പ്രവൃത്തി സമയം രാവിലെ 9. 30 മുതല്‍ വൈകീട്ട് 4.15 വരെയാക്കുന്നതിലൂടെ 45 മിനുട്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

ഈ നടപടിയിലൂടെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കാനുമാകും. എന്നാല്‍, മദ്റസാ പഠനത്തെ സമയമാറ്റം ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.

അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി പ്രവൃത്തി സമയം വർധിപ്പിക്കുകയെന്ന പരിഹാര നടപടി മുന്നോട്ടു വയ്ക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളത്.

പഠന-പഠനാനുബന്ധ പ്രവർത്തനങ്ങള്‍ പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്ന രീതിയില്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ മണിക്കൂറുകള്‍ കണക്കാക്കുന്നതിനും അതനുസരിച്ചുള്ള പഠന ദിനങ്ങള്‍ എത്രയെന്ന് കണക്കാക്കുന്നതിനുമാണ് സമിതിയെ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ സമഗ്രമായ പഠനമാണ് സമിതി നടത്തിയത്. 

നിലവിലെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ 25 ശനിയാഴ്ചകള്‍ പ്രവർത്തി ദിനമാക്കിയത് വിദ്യാഭ്യാസ അവകാശ നിയമം കണക്കിലെടുത്ത് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കഴിഞ്ഞ ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി അഞ്ചംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി രണ്ടു മാസത്തിനകം സർക്കാരില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

ഉത്തരവ് തീയതി മുതല്‍ രണ്ടു മാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു 11നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. പത്ത് ദിവസം പിന്നിട്ടെങ്കിലും സമിതിയുടെ റിപ്പോർട്ട് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. 

ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് അധ്യാപക സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് പ്രവൃത്തി സമയം വർധിപ്പിക്കുക എന്നതില്‍ എത്തിച്ചേരാനാണ് സാധ്യത.

വളരെ പുതിയ വളരെ പഴയ