Zygo-Ad

തിരുവനന്തപുരം സ്വദേശിനിക്ക്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണ്ണ ശസ്‌ത്രക്രിയയിലൂടെ 63ാം വയസ്സിൽ പുനർജ്ജന്മം


പരിയാരം: പതിമൂന്നാമത്തെ വയസ്സില്‍ വീഴ്‌ചയിലുണ്ടായ ഗുരുതര പരിക്ക്‌ മൂലം വലതുകാലില്‍ ഇടുപ്പെല്ലിന്‌ ക്ഷതം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടമ്മയ്‌ക്ക് തന്റെ അറുപത്തി മൂന്നാം വയസ്സില്‍ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിന്‌ ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന്‌ പുനര്‍ജ്‌ജന്മം.

വീട്ടു ജോലികള്‍ ചെയ്‌തു കുടുംബം പോറ്റുന്ന ഗിരിജയാണ്‌ കണ്ണൂര്‍ ഗവ കോളേജ്‌ പരിയാരത്തെ അസ്‌ഥിരോഗ വിഭാഗം ഡോക്‌ടര്‍മാരുടെ വദഗ്‌ദ്ധ ചികിത്സ കൊണ്ട്‌ പുതിയ ജീവിതത്തിലേക്ക്‌ നടന്നു കയറിയത്‌. 

അസ്‌ഥിരോഗ വിഭാഗം മേധാവി ഡോ.സുനില്‍, ഡോ.റിയാസ്‌, ഡോ.അന്‍സാരി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.അജിതിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാര്‍ മറ്റു ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ ടീം ഈ മാസം അഞ്ചിനാണ്‌ ഗിരിജയുടെ വലതു കാലില്‍ ഇടുപ്പെല്ല്‌ പൂര്‍ണ്ണമായും മാറ്റി വച്ചു കൊണ്ടുള്ള (ടോട്ടല്‍ ഹിപ്‌ റീപ്ലേസ്‌മെന്റ്‌ ) ശസ്‌ത്രക്രിയ നടത്തിയത്‌. 

ഫെബ്രുവരി 28നാണ്‌ രോഗിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ചെറുപ്പത്തില്‍ സംഭവിച്ച വീഴ്‌ച്ചയുടെ ആഘാതത്താല്‍ വലതു കാലിലെ ഇടുപ്പെല്ലിന്‌ ക്ഷതം വന്ന്‌ ദ്രവിച്ച്‌ തിരിഞ്ഞു പോയ നിലയിലായിരുന്നു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മാര്‍ച്ച്‌ 5നാണ്‌ ഇവരെ സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്‌. 

ശസ്‌ത്രക്രിയ്‌ക്ക് ആവശ്യമുള്ള ഇംപ്ലാന്റ്‌, മരുന്നുകള്‍, ഭക്ഷണം, താമസം എല്ലാം തന്നെ പൂര്‍ണ്ണമായും സൗജന്യമായാണ്‌ ലഭ്യമാക്കിയതെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ.കെ.സുദീപ്‌ അറിയിച്ചു. 

സ്വകാര്യ ആശുപത്രികളില്‍ ഭീമമായ തുക ചെലവ്‌ വരുമ്പോഴാണ്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഒരു രൂപ പോലും ചെലവ്‌ വരാതെ ചികിത്സ ലഭ്യമാക്കിയത്‌. 

മൂന്നാഴ്‌ചത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെ വൈകീട്ടോടെ രോഗിയെ നാട്ടിലേക്ക്‌ കൊണ്ടു പോയി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ പ്രിന്‍സിപ്പല്‍ ഡോ.സൈറു ഫിലിപ്പ്‌, സൂപ്രണ്ട്‌ ഡോ. സുദീപ്‌, ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നല്‍കിയ ഡോക്‌ടര്‍മാര്‍ എന്നിവരോടുള്ള സ്‌നേഹവും കടപ്പാടും രോഗിയുടെയും കുടുംബാംഗങ്ങളുടെയും വാക്കുകളില്‍ പ്രകടമായിരുന്നു.

പരിയാരം: സമാനതകളില്ലാത്ത സേവന പ്രവൃത്തിയുമായി പരിയാരത്തെ എസ്‌.വൈ.എസ്‌ സാന്ത്വന കേന്ദ്രം.

 കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയയായ തിരുവനന്തപരം ആറ്റിങ്ങല്‍ സ്വദേശി ഗിരിജയെ മൂന്നാഴ്‌ച്ചത്തെ ശസ്‌ത്രക്രിയക്ക്‌ ശേഷം ഡിസ്‌ച്ചാര്‍ജ്‌ ചെയ്‌തപ്പോള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറായി രംഗത്തു വന്നത്‌ പരിയാരം എസ്‌.വൈ.എസ്‌ സാന്ത്വന കേന്ദ്രം. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗിരിജയെ തിരുവനന്തപുരത്ത്‌ എത്തിക്കാനുള്ള മെഡിക്കല്‍ കോളേജ്‌ സൂപ്രണ്ട്‌ ഡോ.കെ സുദീപിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ തീര്‍ത്തും സൗജന്യമായി ഗിരിജയെ സാന്ത്വന കേന്ദ്രം ആംബുലന്‍സില്‍ നാട്ടിലെത്തിക്കുന്നതെന്ന്‌ സാന്ത്വന കേന്ദ്രം ഡയറക്‌ടര്‍ റഫീഖ്‌ അമാനി തട്ടുമ്മല്‍ പറഞ്ഞു.

സ്വകാര്യ ആംബുലന്‍സുകള്‍ 22,000 രൂപ ഈടാക്കുന്ന സ്‌ഥാനത്താണ്‌ സാന്ത്വനകേന്ദ്രം സൗജന്യമായി ഇത്‌ ചെയ്യുന്നത്‌. നിരവധി രോഗികളെ ഇത്തരത്തില്‍ സൗജന്യമായി എത്തിക്കാറുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. 

ഇന്നലെ ഉച്ചയോടെ റഫീക്ക്‌ അമാനിയും പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജിലെത്തിയാണ്‌ ഗിരിജയെ ആംബുലന്‍സില്‍ യാത്രയാക്കിയത്‌. 

സങ്കീര്‍ണമായ ശസ്‌ത്രക്രിയ കഴിഞ്ഞ രോഗി ആയതിനാല്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോ.അന്‍സാരി ആംബുലന്‍സില്‍ രോഗിയെ അനുഗമിക്കുന്നുണ്ട്‌.

വളരെ പുതിയ വളരെ പഴയ