കണ്ണൂർ: സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയും കാരണം കുഞ്ഞ് ഗർഭാവസ്ഥയില്‍ തന്നെ മരിച്ചതായി യുവതി ഡിഎംഒയ്ക്ക് പരാതി നല്‍കി.
കുട്ടിയുടെ കരള്‍, ആമാശയം, കുടല്‍ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതു ഭാഗത്താണെന്നും എട്ടാം മാസമാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്.
ആദ്യത്തെ സ്കാൻ റിപ്പോർട്ടുകള്‍ പൂർണമല്ലെന്നും കുട്ടിയെ വേണ്ടെന്നു വയ്ക്കുകയോ മറ്റെവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്യാമെന്നും ഡോക്ടർ പറഞ്ഞതായും പരാതിയിലുണ്ട്.
സ്കാൻ റിപ്പോർട്ട് കൃത്യമായിരുന്നെങ്കില്‍ അഞ്ചാം മാസത്തില്‍ തന്നെ കുട്ടിയുടെ ആരോഗ്യ സ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോള്‍ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും പിന്നീട് ചികിത്സ തേടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതായി യുവതി പറയുന്നു.
എട്ടു മാസമായതിനാല്‍ നിയമപ്രകാരം അബോർഷൻ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാല്‍ എട്ടോളം ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞു. അതിനു 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു.
ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്കു പോയി.
ജനുവരി 5ന് ഗർഭസ്ഥ ശിശു മരിച്ചു. നോർമല്‍ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാക്കേണ്ടി വന്നു.
അത് അണുബാധയുള്‍പ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാക്കി. ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണാൻ അവരുടെ ക്ലിനിക്കില്‍ പണം കൊടുത്തു പല തവണ പോയതായും പരാതിയില്‍ പറയുന്നു.
സ്കാൻ റിപ്പോർട്ടുകള്‍ പൂർണമല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നെന്നാണ് യുവതി പറയുന്നത്.
തന്റെ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശമാണ് ഗൈനക്കോളജിസ്റ്റും സ്കാനിങ് സെന്ററിലെ ഡോക്ടറും ചേർന്ന് ഇല്ലാതാക്കിയതെന്നും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും യുവതി പറഞ്ഞു.