കൊച്ചി: മത്സ്യ ബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ മാലദ്വീപ് സ്വദേശിക്ക് ചികിത്സയില്‍ പുതുജീവൻ.
കൊച്ചി അമൃത ആശുപത്രിയിലാണ് 32 വയസ്സുകാരന് വിദഗ്ധ ചികിത്സ നല്‍കിയത്.
കടലിനടിയിലെ രാത്രി മത്സ്യ ബന്ധനത്തിനിടെയാണ് യുവാവിനെ ടൈഗർ ഫിഷ് ഗണത്തില്‍പ്പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്.
മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്ന നാഡിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത യുവാവിനെ ആദ്യം സ്വദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ എയർ ലിഫ്റ്റ് ചെയ്ത് അമൃതയില്‍ എത്തിക്കുകയായിരുന്നു.
മത്സ്യത്തിന്റെ പല്ല് സുഷുമ്ന നാഡിയില്‍ തറച്ചതിനാല്‍ യുവാവിന്റെ ഇടതു കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കഴുത്തിലെ സുഷുമ്ന നാഡിയില്‍ മത്സ്യത്തിന്‍റെ പല്ലിന്‍റെ പത്തിലധികം ഭാഗങ്ങള്‍ തറച്ചതായും കണ്ടെത്തി.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും ഡോ. ഡാല്‍വിൻ തോമസിന്‍റെയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ വാർഡിലേക്ക് മാറ്റി.