കാസർഗോഡ്: വെള്ളരിക്കുണ്ടില്‍ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഗർഭം അലസിപ്പിക്കാൻ അശാസ്ത്രീയായി മരുന്ന് നല്‍കിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് ആരോപണം.
ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 16 കാരിക്ക് ഇന്നലെയാണ് അമിത രക്തസ്രാവം ഉണ്ടായത്.
ഉടൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു.
പെണ്‍കുട്ടി ഗർഭിണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിക്ക് അശാസ്ത്രീയായി മരുന്ന് നല്‍കിയതായി ആരോപണമുണ്ട്.
ഇതിനെ തുടർന്നാണ് അമിത രക്തസ്രാവം ഉണ്ടായതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കിട്ടിയതിന് ശേഷമേ കൃത്യമായ മരണ കാരണം വ്യക്തമാകൂ.
അതേ സമയം, സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് പെണ്‍കുട്ടി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.