തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവൻ പൊലിഞ്ഞ അഞ്ചു പേർക്കും നാടിന്റെ യാത്രാമൊഴി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ ഏറ്റു വാങ്ങിയ മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കാണ് നാട് സാക്ഷിയായത്.
അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയില്‍ ജീവൻ നഷ്ടമായവരെ അവസാനമായി ഒരു നോക്കു കാണാൻ നിരവധി പേരാണ് വീടുകളിലേക്ക് എത്തിയത്.
അഫാന്റെ പെണ്‍ സുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടു വന്നത്.
പൊതു ദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഫാർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയൻകീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.
പ്രതിയുടെ മുത്തശ്ശി സല്‍മാ ബീവി, സഹോദരൻ അഫ്സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടക്കുക.
പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സല്‍മാബീവിയുടേയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പടെ നിരവധി പേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്.
എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങള്‍ കൊണ്ടു വന്നത്.