പാനൂർ: സംസ്ഥാനത്ത് റാഗിങ് സംഭവങ്ങള്‍ വ്യാപകമാകുന്നതിനിടെ കണ്ണൂർ ജില്ലയിലെ പാനൂരിലും പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം.
കൊളവല്ലൂർ പി.ആർ. മെമ്മോറിയല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനാണ് മർദ്ദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം.
വളഞ്ഞിട്ട് ആക്രമിച്ച സീനിയർ വിദ്യാർത്ഥികള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയെ അടിച്ചു നിലത്തിട്ട് ഇടത് കൈ ചവിട്ടി ഒടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റാഗ് ചെയ്ത വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മർദ്ദനമേറ്റ വിദ്യാർത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആദ്യം സ്കൂള്‍ പ്രിൻസിപ്പലിനും പിന്നീട് പൊലീസിനും പരാതി കൈമാറുകയായിരുന്നു.
വിദ്യാർത്ഥിയുടെ ഇടത് കൈ ചവിട്ടിയൊടിച്ചുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. കൈക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
വെള്ളം കുടിക്കാൻ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് സീനിയറായ അഞ്ച് വിദ്യാർത്ഥികള്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദ്ദിച്ചത്. മുൻപും ആക്രമിച്ചിരുന്നതായി വിദ്യാർത്ഥി പറയുന്നു.
നിലത്തിട്ട് ചവിട്ടിയെന്നും കൈയിലെ രണ്ട് എല്ല് പൊട്ടിയെന്നും വിദ്യാർത്ഥി പറയുന്നു. മറ്റ് വിദ്യാർത്ഥികള്‍ സ്കൂളില്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഹമ്മദ് നിഹാസ് പൊലീസിനോട് പറഞ്ഞു.
സ്കൂള്‍ അധികൃതർ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.