കൊടകര: പെരിങ്ങാംകുളത്ത് പൂട്ടിക്കിടന്ന വീട്ടില്‍ വൻ കവർച്ച. 53 പവൻ സ്വർണം കവർന്നു. ദേശീയപാതക്കു സമീപം പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ വശത്തെ കിടപ്പുമുറിയുടെ ജനല്‍ക്കമ്പികള്‍ അറുത്തു മാറ്റിയ നിലയിലാണ്. കുടുംബം വടക്കേ ഇന്ത്യയിലേക്ക് യാത്ര പോയതിനാല്‍ ഒരാഴ്ചയോളമായി വീട് പൂട്ടിക്കിടക്കുകയാണ്. വളര്‍ത്തു നായ്ക്ക് തീറ്റ നല്‍കാനെത്തിയ സ്ത്രീയാണ് ജനല്‍ക്കമ്പികള്‍ അറുത്ത നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ കൊടകര സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ട് ആറിനും ചൊവ്വാഴ്ച രാവിലെ ഒമ്പതിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വീട്ടുടമ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.