തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.
കുത്തേറ്റ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോ മീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ച് ലോറിയില്‍ കയറ്റി.
ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. ഇടഞ്ഞ ആന സമീപത്തെ പറമ്പു വഴി ഓടി ചിറ്റാട്ടുകര റെയില്‍വേ ഗേറ്റിന് സമീപം എത്തുകയായിരുന്നു. ഇവിടെ പറമ്പിൽ വിശ്രമിച്ചിരുന്ന ആനന്ദനു നേരെ ആന പാഞ്ഞടുത്തു. കൂടെയുണ്ടായിരുന്നവർ ഓടിയെങ്കിലും രോഗിയായ ആനന്ദന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. പച്ചമരുന്ന് കച്ചവടക്കാരനായ ബന്ധുവിനെ കാണാനായി എത്തിയതായിരുന്നു ആനന്ദൻ. ക്ഷേത്രത്തിൽ എത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്.
കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് പിന്നെയും നാലു കിലോ മീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.