തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊന്ന കേസിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് സ്ഥീരീകരിച്ച് ഡോക്ടർമാർ.
കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാർ അറിയിച്ചത്.
വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറല്‍ എസ്പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു.
പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമായിരുന്നു പോലീസ് കരുതിയിരുന്നത്.
ഇക്കാര്യം കോടതിയെയും അന്വേഷണ സംഘം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനു ശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ദേവസ്വം ബോർഡില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിലവില്‍ റിമാൻഡില്‍ കഴിയുകയാണ് ശ്രീതു.