Zygo-Ad

ജയിൽ തടവുകാരുടെ വിളി ഇനി ബി.എസ്.എൻ.എല്ലിലേക്ക് മാത്രം

 


തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാർക്ക് മാർച്ച്‌ ഒന്നു മുതല്‍ ജയിലില്‍ നിന്ന് ബി.എസ്.എൻ.എല്‍ കണക്ഷനുള്ള നമ്പറിലേക്ക് മാത്രമേ വിളിക്കാൻ സാധിക്കൂ.

ഇതു സംബന്ധിച്ച നിർദ്ദേശം ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാദ്ധ്യായ പുറത്തിറക്കി. തടവുകാർക്ക് ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കില്‍ അവർക്ക് ബി.എസ്.എൻ.എല്‍ കണക്ഷൻ ഉണ്ടായിരിക്കണം.

ചില തടവുകാർ ജയിലില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ വിളിച്ച ശേഷം കോണ്‍ഫറൻസ് കോളിലൂടെ കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് തടയിടാനാണിത്. 

മറ്റ് കണക്ഷനുകളില്‍ നിന്ന് കോണ്‍ഫറൻസ് കോളിലൂടെ മറ്റുള്ളവരെ ബന്ധപ്പെടാൻ തടവുകാർക്ക് കഴിയും. ബി.എസ്.എൻ.എല്ലിലും ഇതിന് കഴിയുമെങ്കിലും ഈ സംവിധാനം കട്ട് ചെയ്യാൻ കമ്പനിയുമായി ജയില്‍ അധികൃതർ ധാരണയിലെത്തി. അലൻ എന്ന കമ്പനിയാണ് ജയില്‍ വകുപ്പിന്റെ ടെലിഫോണ്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കോളുകൾ സെൻട്രല്‍ ജയിലുകളില്‍ റെക്കോർഡ് ചെയ്യുന്നത്

സംസ്ഥാനത്തെ മൂന്ന് സെൻട്രല്‍ ജയിലുകളിലും തടവുകാർക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ഇതിന് സംവിധാനമില്ല. അതുകൊണ്ടാണ് മുഴുവൻ ജയിലിലും ഈ സംവിധാനം കൊണ്ടു വരുന്നത്. 

2021ല്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ നിന്ന് ഔദ്യോഗിക ഫോണ്‍ ഉപയോഗിച്ച്‌ ഹാഷീഷ് ഓയില്‍ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെടെ മൂന്ന് പേരെ മാത്രമേ തടവുകാർക്ക് വിളിക്കാൻ കഴിയൂ. ഇതിനായി ഈ നമ്പരുകള്‍ ചേർത്ത സ്മാർട്ട് കാർഡ് തടവുകാർക്ക് നല്‍കിയിട്ടുണ്ട്. 

ഈ നമ്പരുകള്‍ പരിശോധിച്ച്‌ ജയില്‍ അധികൃതരാണ് ഇത് രജിസ്റ്റർ ചെയ്തു നല്‍കുന്നത്. സ്മാർട്ട് കാർഡ് വഴി ഒരു മാസം 450 രൂപയ്ക്ക് വിളിക്കാം.

വളരെ പുതിയ വളരെ പഴയ