ഡല്‍ഹി: അടുത്ത ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.
നടൻ നല്‍കിയ മുൻകൂർ ജാമ്യഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസില്‍ നേരത്തെ നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്നും പരാതിക്ക് പിന്നില്‍ കുടുംബ തർക്കമാണെന്നുമാണ് നടന്റെ അഭിഭാഷകർ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടൻ സുപ്രീകോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്. കോഴിക്കോട് കസബ പൊലീസായിരുന്നു കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്.
കുട്ടി, അമ്മയുടെ വീട്ടില്‍ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വെെകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നല്‍കിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്ന് കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധു പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
